Sunday, September 14, 2008

"പ്രണയബാധിതപ്രദേശം"

വിക്രമാദിത്യന്‍റെ ചുമലിലിരുന്ന് വേതാളം അടുത്ത കഥ പറഞ്ഞുതുടങ്ങി.നിലാവു പോലും കടന്നുവരാന്‍ ഭയക്കുന്ന ശ്മശാന നിശ്ശബ്ദതയില്‍ വേതാളത്തിന്റെ ശബ്ദം വിക്രമാദിത്യന്റെ കാതുകളില്‍ വീണ്ടും മുഴങ്ങിത്തുടങ്ങി.

"ഒരിടത്ത് രണ്ട് സുഹൃത്തുക്കളുണ്ടായിരുന്നു.ഒരാണും ഒരു പെണ്ണും.അവര്‍ പരിചയപ്പെട്ടത് ഓര്‍കുട്ട് എന്ന സൗഹൃദ ശൃംഖല വഴിയായിരുന്നു.ഒരിക്കലും തമ്മില്‍ കാണാത്തവര്‍...!! എങ്കിലും ഒരു ദിവസം ഒരാള്‍ മറ്റെയാളോട് പറഞ്ഞു:"ഞാന്‍ നിന്നെ അഗാധമായി പ്രണയിക്കുന്നു."
ഇതു കേള്‍ക്കാന്‍ കൊതിച്ചെന്ന പൊലെ മറ്റെയാള്‍ മറുപടി പറഞ്ഞു:"നിന്റെ പ്രണയം സഹൃദയം ഞാന്‍ സ്വീകരിക്കുന്നു".
അങ്ങനെ ഒരിക്കലും നേരിട്ട് കണ്ടില്ലെങ്കിലും യാഹൂ ചാറ്റിലൂടെയും ഓര്‍ക്കുട്ട് സ്ക്രാപ്പിലൂടെയും അവര്‍ പ്രണയം ഹൃദയം കൊണ്ടും മനസ്സുകൊണ്ടും ആഘോഷിച്ച് തുടങ്ങി."

അപ്പോള്‍ വിക്രമാദിത്യന്‍ പറഞ്ഞു."അതിലെന്താണ് തെറ്റ്..?പ്രണയം മംസ നിബദ്ധമല്ല.അത് നേര്‍കാഴ്ചയെക്കാള്‍ കാഴ്ചപ്പാടുകളുടെ പ്രശ്നമാണ്"

അപ്പോള്‍ വേതാളം കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു:"എന്തരടേ ഇത്.നോ കമന്റ്സ്.തോക്കീക്കേറി വെടിവെക്കല്ലേ...ലവന്റെ ഒരു പോസ്റ്റ് മോഡേണ്‍ ഡയലോഗ്ഗ്..അവസാനം ഒരു കൊസ്റ്റ്യന്‍ ചോദിക്കും..അതിനു കറക്ട് ആന്‍സര് തന്നാ മതി...ഇതൊക്കെ ഡെയിലി പറഞ്ഞു തരണോഡേ...!!!"

വിക്രമാദിത്യന്‍ നിശ്ശബ്ദനായി.ചക്രവര്‍ത്തിയുടെ സ്വര്‍ണ്ണകിരീടത്തില്‍ മിന്നല്‍ പിണരുകള്‍ ചിത്രം വരച്ചുകൊണ്ടിരുന്നു.

വേതാളം തുടര്‍ന്നു.:"അങ്ങനെ അവര്‍ പ്രണയവയോധിയില്‍ സഞ്ചരിക്കുമ്പോള്‍ ഒന്നാം കക്ഷി രണ്ടാം കക്ഷിയോട് മൊഴിഞ്ഞു."സുഹൃത്തേ നമ്മുടെ വിവാഹം എന്നായിരിക്കും..?"
അവര്‍ക്കിടയില്‍ പെട്ടെന്നൊരു നിശ്ശബ്ദത പടര്‍ന്നു.ഒടുവില്‍ നിശ്ശബ്ദത ഭഞ്ജിച്ച് രണ്ടാം കക്ഷി പറഞ്ഞു."വീട്ടുകാര്,സഹോദരങ്ങളുടെ ഭാവി,പ്രണയം പോലെ അത്ര എളുപ്പമല്ലല്ലോ വിവാഹം"
ഒന്നാം കക്ഷി ഞെട്ടിയില്ല.കാരണം അയാള്‍ക്കും അതു തന്നെയായിരുന്നു പറയാനുണ്ടായിരുന്നത്.സമൂഹത്തെ കുറിച്ച് ചിന്തിക്കാതെ നിന്റെ പ്രണയം സ്വീകരിച്ച ഞാനും ഉത്തരവാദിയാണ്.ഒരു മോഷണക്കേസിലെ കൂട്ട് പ്രതികളെ പോലെ അവര്‍ നിന്നു.അവര്‍ക്കു മുന്നിലെ കീ ബോര്‍ഡുകളും അവരുടെ പ്രണയത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച യാഹൂ ചാറ്റ് വിന്‍ഡോയും നിശ്ശബ്ദത പാലിച്ചു."


ഇത്രയും പറഞ്ഞ് വേതാളം തന്റെ ചോദ്യത്തിലേക്ക് കടന്നു."എല്ലാ പ്രണയവും വിവാഹത്തിലെത്തണമെന്ന് ഇക്കാലത്ത് ശാഠ്യം പിടിച്ചാല്‍ പറയുന്നവന്‍ വിഡ്ഡിയാകുമെന്നെനിക്കറിയാം.എങ്കിലും ഞാന്‍ ചോദിക്കട്ടെ.ഈ ആശയക്കുഴപ്പത്തിനുത്തരവാദി ആരാണ്..? ഒന്നാം കക്ഷി,രണ്ടാം കക്ഷി,അതോ സമൂഹമോ..?"


വിക്രമാദിത്യനു നേര്‍ക്ക് തന്റെ ചോദ്യമെറിഞ്ഞ് ഒരു വിജേതാവിനെപ്പോലെ വേതാളം തലയുയര്ത്തി നോക്കി.

വിക്രമാദിത്യന്‍ പറഞ്ഞു."ഇതിനുത്തരവാദി ഇവരൊന്നുമല്ല.ഓര്‍ക്കുട്ടിനു രൂപം കൊടുത്ത ലവനില്ലേ...ആ ഓര്‍ക്കുട്ട് ബുയോക്കൊക്ടേന്‍.ഇങ്ങനെ കുറെ വേണ്ടാതീനം കണ്‍ട് പിടിക്കുന്ന ഇവന്മാരെ ഒക്കെ ആണ് നല്ല കണ്ണിച്ചൂരല്‍ കൊണ്ട് അടിക്കേണ്ടത് "

അനന്തരം വേതാളം വിക്രമാദിത്യന്റെ ചുമലില്‍ നിന്നു മരത്തിലേക്ക് പറന്നു.വിക്രമാദിത്യനെ കുടുക്കാന്‍ പുതിയ ചോദ്യം ആലോചിക്കുന്നതിനിടയില്‍ വേതാളം ചിന്തിച്ചു.
"തള്ളേ വിക്രമാദിത്യന്‍ പുലിയാണ് കേട്ടോ.."

=======