Thursday, November 11, 2010

ഒറ്റ

ഭൂരിപക്ഷവര്‍ഗ്ഗീയതയില്‍ നിന്ന്
ന്യൂന പക്ഷവര്‍ഗ്ഗീയത കുറക്കുമ്പോള്‍
ബാക്കിവരുന്ന ഒറ്റയാണ് ദൈവം..!!

Sunday, August 22, 2010

പര്‍ദ്ദ

ആറാം ക്ലാസ്സുകാരി
ആയിഷ
ആദ്യമായി പര്‍ദ്ദ
ഉടുത്തപ്പോള്‍
ഉമ്മയോടു ചോദിച്ചു :
"എന്തിനാ ഉമ്മാ
കറുത്ത തുണീ
നമ്മടെ ആരാ ചത്തത് ?"

ഉമ്മ പറഞ്ഞു :
"സ്വാതന്ത്ര്യം"






(വസ്ത്രധാരണ സ്വാതന്ത്ര്യത്തിനായി വര്‍ഗ്ഗീയ വാദികള്‍ക്കെതിരെ കോടതി കയറേണ്ടിവന്ന കാസര്‍ഗോട്ടെ പെണ്‍കുട്ടിയെ ഓര്‍ത്തു കൊണ്ട്..!!)

Saturday, June 26, 2010

ഭൗതികം

ബാല്യത്തിന്റെ
സ്ഫടിക സൗന്ദര്യത്തില്‍
നിന്നും
കൗമാരത്തിന്റെ
സുതാര്യതയിലേക്ക്
കടന്നപ്പോള്‍

എന്റെ ജീവിതത്തിന്
സംഭവിച്ച
അപവര്‍ത്തനമാണ്
നിന്നോടുള്ള പ്രണയം

പറയാതെ പോയ തെറികള്‍.

പറയാതെ പോയ തെറികള്‍
എഴുതാതെ പോയ
കവിതകള്‍ പോലെയാണ്.
അത് മനസ്സില്‍ ബാധ്യതയായി
കാത്തു കെട്ടിക്കിടക്കും.

ചിലപ്പോള്‍ നാവിന്‍ തുമ്പില്‍
തെറിച്ചു നില്‍ക്കും
വാക്കുകള്‍ക്കിടയില്‍
തുറിച്ചു നില്‍ക്കും.

മറ്റു ചിലത് തൊണ്ടയില്‍
കുരുങ്ങിക്കിടക്കുന്നുണ്ടാവും
ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച്
കലഹിച്ചു കൊണ്ട്.

ഒരുകള്ളു കുടിയന്റെയോ
വേശ്യയുടെയോ നാവില്‍
ജനിച്ചാല്‍ മതിയായിരുന്നെന്ന്
ചില പച്ചത്തെറികള്‍
ആത്മഗതം ചെയ്യുന്നത്
ഞാന്‍ കേള്‍ക്കാറുണ്ട്.

മീന്മാര്‍ക്കറ്റില്‍
സ്വാതന്ത്ര്യം ആഘോഷിക്കുന്ന
തെറികളോട് അവര്‍
അസൂയപ്പെടാറുണ്ട്.

ഇന്നലെ സ്കൂള്‍കുട്ടിയെ
ബസ്സില്‍ വെച്ച് കണ്ടക്ട്രര്‍
ഭീഷണിപ്പെടുത്തിയപ്പൊഴും
മുസീറ്റിലിരുന്ന പെണ്‍കുട്ടിയെ
പാന്‍പരാഗു ചവച്ചു കൊണ്ട്
മറ്റൊരുത്തന്‍ ചവിട്ടിയപ്പൊഴും
എന്റെ നാവിന്‍ തുമ്പിലേക്ക്
രണ്ട് തെറികള്‍ പാഞ്ഞുകയറിയതാണ്.


പക്ഷെ വെള്ളക്കോളര്‍ കുടുക്കില്‍
ശ്വാസം മുട്ടിമരിച്ച്
അവയെല്ലാം രക്തസാക്ഷികളായി.

പ്രീയപ്പെട്ട തെറികളെ
നിങ്ങള്‍ നിരാശരാകരുത്
ഒരിക്കല്‍ ഞാന്‍
എന്റെ പുറം കുപ്പായമൂരി
നിങ്ങളൂടെ അവകാശപ്രഖ്യാപനവുമായി
ഒരു ബാറിലോ,മീന്‍ മാര്‍ക്കെറ്റിലോ
അലഞ്ഞുതിരിയും


അല്ലെങ്കില്‍ എല്ലാം കൂടി
ഒരുനാള്‍ ഒരു കതിന പോലെ
എന്റെ തൊണ്ടക്കുഴിയില്‍ വെച്ച്
പൊട്ടിത്തെറിക്കും എന്നെനിക്കറിയാം.

Tuesday, June 22, 2010

വേള്‍ഡ് കപ്പ്..!!

അര്‍ജന്റീനയെ ഞാന്‍ ഇഷ്ടപ്പെടുന്നത്
മറഡോണയുടെ കൈത്തണ്ടയില്‍
ചെഗുവേരയെ പച്ചകുത്തിയതു കൊണ്ടല്ല.

അമേരിക്കയെ ഞാന്‍ ഇഷ്ടപ്പെടാത്തത്
അവരുടെ അധിനിവേശ ചരിത്രം
അറിയുന്നതു കൊണ്ടും അല്ല.

ഞാന്‍ വെയിന്‍ റൂണിയെ
ആരാധിക്കുന്നു എന്നതിന്
ഇംഗ്ലണ്ടിന്റെ സാമ്പത്തികനയം
സ്വാഗതം ചെയ്യുന്നു എന്നര്‍ത്ഥമില്ല.

പിന്നെന്തിനാണ് സുഹൃത്തേ,
ഇന്ത്യയും പാക്കിസ്ഥാനും
ക്രിക്കറ്റ് കളിക്കുമ്പോള്‍ മാത്രം
നിങ്ങള്‍ കാശ്മീരിനെക്കുറിച്ചും
കാര്‍ഗ്ഗിലിനെക്കുറിച്ചും വാചാലനാവുന്നത്.

Friday, May 7, 2010

പിണറായി വിജയന് ഒരു തിരുത്ത്.

സുഹറാബിയോട് കാദര്‍ കുട്ടി ഇന്റര്‍നെറ്റ് കഫെയില്‍ വരാമ്പാടില്ലാന്ന് പലപ്രാവശ്യം പറഞ്ഞതാണ്.പക്ഷെ സുഹറാബീ ക്ലാസ്സു കഴിഞ്ഞ് വരുമ്പൊ കാദര്‍ കുട്ടീടെ കഫെയില്‍ കേറീട്ടെ വരൂ."അതിനെന്താ നമ്മടെ നിക്കാഹ് ഉറപ്പിച്ചതല്ലേ""ഇഷ്ടം കൊണ്ടല്ലേ ഇക്കാ" തുടങ്ങിയ സത്യങ്ങള്‍ അവള്‍ പറയുമ്പൊ കാദര്‍ കുട്ടി എതിര്‍ക്കില്ല.പക്ഷെ തന്റെ ബീവി ആകാന്‍ പോന്ന പെണ്ണിനെ കഫെയിലിരിക്കുന്ന തല തെറിച്ച ആണ്‍പിള്ളേര്‍ ഒളി കണ്ണിട്ടു നോക്കുമ്പൊ കാദര്‍ കുട്ടി പറയും.."സുഹറാ നീ ബീട്ടീ പോ".

പക്ഷെ അന്ന് കഫേയില്‍ ആരും ഉണ്ടാരുന്നില്ല.അതു കൊണ്ട് അവര്‍ കിന്നാരം പറഞ്ഞു.കൂട്ടത്തില്‍ കമ്പ്യൂട്ടറില്‍ ഒരു വല്ല്യ വീട് കണ്ടപ്പോ സുഹറാബീ ചോദിച്ചു"ഇതാരുടെ വീടാ?" കാദര്‍കുട്ടി ചിരിച്ചോണ്ട് പറഞ്ഞു"ഇന്നു വന്ന ഈ മെയിലാണ്.പിണറായി വിജയന്റെ വീടാന്നാ പറയുന്നത്".സുഹറാബിക്ക് പിണറായി വിജയനോട് വല്ലാത്ത ആരാധന തോന്നി.'എന്തു വല്ല്യ വീടുള്ള ആള്.'


പിറ്റേന്ന് നസീര്‍ക്ക പത്രം വായ്ക്കുമ്പൊ പറയുന്നത് കേട്ടു.പിണറായി വിജയന്റെ പേരില്‍ വലിയ വീടിന്റെ പടം കൊടുത്ത് കള്ള വാര്‍ത്ത് പ്രചരിപ്പിക്കുന്നു.പിണറായി കേസ് ഫയല്‍ ചെയ്തു എന്നൊക്കെ.പക്ഷെ സുഹറാക്ക് അതിന്റെ പൊരുള്‍ മനസ്സിലായില്ല.അവള്‍ തന്നത്താന്‍ ചോദിച്ചു."വല്ല്യ വീടുണ്ടായാല്‍ നല്ലതല്ലെ".വല്ല്യ വീടിന്റെ അരികിലൂടെ ചെറുപ്പത്തില്‍ നടക്കുമ്പൊ സുഹറ ബാപ്പാന്റെ കയ്യില്‍ പിടിച്ച് ഉയര്‍ന്ന് ചാടി അതിന്റെ മുറ്റം കാണാന്‍ പറ്റ്വോന്ന് നോക്കും.അപ്പൊ ബാപ്പ പറയും"ജ്ജ് നെലത്ത് നിക്കടീ".അതില്‍ പിന്നെ സുഹറ നിലത്തു നിന്നിട്ടേ ഉള്ളൂ.എന്നാലും കാദര്‍ കുട്ടീടെ കൂടെ വല്ല്യ വീടുണ്ടാക്കണംന്ന് സുഹറ മോഹിക്കാണ്ടിരുന്നില്ല.

അന്ന് കഫേയിലെത്ത്യപ്പോള്‍ സുഹറ കാദര്‍കുട്ടിയോട് ആ ചോദ്യം ചോദിച്ചു.അപ്പോള്‍ കാദര്‍ കുട്ടി പറഞ്ഞു."കമ്മ്യൂണിസ്റ്റ് കാര്‍ക്ക് വല്യ വീട് പാടില്ല.അവര്‍ ബൂര്‍ഷ്വാസി ആകും".സുഹറാബീക്ക് മുഴുവന്‍ മനസ്സിലായില്ല.എന്നാലും അവള്‍ക്ക് കമ്മ്യൂണിസ്റ്റ് കാരോട് ദേഷ്യം തോന്നി.ഇനി കാദര്‍കുട്ടീം കമ്മ്യൂണിസ്റ്റാരിക്കുമോ.."ന്റെ റബ്ബേ കാദര്‍ കുട്ടി കമ്മ്യോണിസ്റ്റാവല്ലേ" സുഹറാബി പ്രാര്‍ഥിച്ചു.

വിവാഹം കഴിഞ്ഞ് ആദ്യരാത്രിയില്‍ സുഹറാബീ കാദര്‍കുട്ട്യോട് ആ ചോദ്യം ചോദിച്ചു."കാദര്‍ക്ക ങ്ങള് കമ്മ്യോണിസ്റ്റാണോ" .തന്റെ ഭാര്യയുടെ രാഷ്ട്രീയ പ്രബുദ്ധതയില്‍ അത്ഭുതപ്പെട്ട് കാദര്‍കട്ടി ചോദിച്ചു."അല്ല എന്താ പൊന്നേ"."ഒന്നൂല്യ ബെറുക്കനെ ചോയ്ച്ചതാ".ബാക്കി പറയും മുന്‍പ് അവളുടെ ചുണ്ടുകളെ കാദര്‍കുട്ട്യുടെ ഒരു ചുംബനം വന്നു മൂടി.അപ്പോ വല്ല്യ വീടില്‍ കാദര്‍കുട്ട്യുടെ കൂടെ നടക്കുന്നത് സുഹറാബീ മനസ്സില്‍ കണ്ടു.അവള്‍ മനസ്സില്‍ ഉറപ്പിച്ചു"ന്റെ കാദര്‍ക്കാ കമ്മ്യൂണിസ്റ്റാവില്ല.ബൂര്‍ഷ്വാസി തന്നെ ആരിക്കും"


===============================

Thursday, April 1, 2010

ശിഷ്ടം

ഇന്നലെ ഒരു ഉപ്പു പരലിലേക്ക്
ഞാന്‍ ചെവി ചേര്‍ത്ത് വെച്ചപ്പോള്‍
ഒരു മത്സ്യത്തിന്റെ നിശ്വാസം കേട്ടു.
പണ്ടു കടലായിരുന്നപ്പോള്‍
അതിന്റെ മാറിലൂടെ തുഴഞ്ഞു പോയ
ഒരു മത്സ്യത്തിന്റെ പ്രണയത്തെ
ഓര്‍ത്തെടുക്കുകയാവണം അത്.






.............