Sunday, December 21, 2008

മദര്‍ ടങ് ഇന്‍ഫ്ലുവന്‍സ്

"യുവര്‍ ഗുഡ് നെയിം"
"പാര്‍വ്വതി"
"നേറ്റീവ് പ്ലേസ്"
"കേരള.."
പിന്നെയും അയാള്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.'പാര്‍വ്വതി ഓമനക്കുട്ടന്റെ നാട്ടില്‍ നിന്നു തന്നെയാണല്ലോ..അതുകൊണ്ടായിരിക്കണം മലയാളി പെണ്‍കുട്ടികള്‍ ഇത്ര സുന്ദരിമാരായിരിക്കുന്നത്...'എന്നൊക്കെ.ഇടവിട്ടുള്ള ചിരികള്‍ക്കും കുസൃതി നിറഞ്ഞ നോട്ടങ്ങള്‍ക്കുമിടയില്‍ അയാള്‍ പാര്‍വ്വതി എന്ന പേരു കേരളത്തിലെ സ്ത്രീ സൗന്ദര്യത്തിന്റെ ബ്രാന്‍ഡ് നെയിം ആക്കി തീര്‍ക്കുന്നതായി പാര്‍വ്വതിക്ക് തോന്നി.
കോള്‍ സെന്റര്‍ ഇന്റര്‍വ്യൂകളെ പറ്റി പലരും പറഞ്ഞിട്ടുള്ളതാണ്.ഗ്രാമത്തിന്റെ അന്തരീക്ഷത്തില്‍ വളര്‍ന്ന തന്നെ പോലുള്ളവര്‍ക്ക് ആ ജോലി അത്ര ചേരില്ലെന്നും..!!എങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ നടുക്കടലില്‍ ബി ടെക് ഡിഗ്രീ സര്‍ട്ടിഫികറ്റിനു കടലാസിന്റെ വില ആയപ്പോള്‍ തീരുമാനിച്ചതാണ്,എന്തെങ്കിലും ഒരു ജോലി.ഇനിയും വീട്ടില്‍ നിന്നു പണം അയച്ചുതരാന്‍ പറയാന്‍ പറ്റില്ല.

അയാള്‍ അടുത്ത ചോദ്യമെറിഞ്ഞു.തന്റെ കമ്മ്യൂണിക്കേഷന്‍ സ്കില്‍ പരിശോധനയുടെ അടുത്ത ഘട്ടം.

"വിച്ച് ഇസ് യുവര്‍ ഫേവറയിറ്റ് കളര്‍"
"റെഡ്"
"വൈ ?"
തന്റെ ഇഷ്ടങ്ങള്‍ക്കും കാരണങ്ങള്‍ നിരത്തേണ്ടിയിരിക്കുന്നു.മഹാനഗരങ്ങളിലെ സംസ്കാരം അതാണ്...ഇവിടെ കാരണമില്ലാതെ ആരും ഒന്നും ചെയ്യാറില്ല.

എങ്കിലും പറഞ്ഞു. ചുവപ്പിനെ പറ്റി...പ്രണയത്തിന്റെ തുടിപ്പുമായി ആര്‍ക്കൊക്കെയോ കൊടുക്കാതെ പോയ ചുവന്ന പനിനീര്‍പ്പൂവുകളെ പറ്റി...!!എല്ലാഹൃദയങ്ങളില്‍ നിന്നും ഞരമ്പുകളിലൂടെ യുവത്വം പായിക്കുന്ന ചുവപ്പിനെ പറ്റി...!!കേരളത്തിന്റെ സംസ്കാരത്തില്‍ വിപ്ലവം നിറച്ച ചുവപ്പിനെ പറ്റി...!!മഴവില്ലിന്റെ അവസാനത്തെ നിറത്തെ പറ്റി..!! ഓരോ സായാഹ്നവും പങ്കുവെക്കുന്ന അസ്തമയ സൂര്യന്റെ അന്തിച്ചുവപ്പിനെ പറ്റി..!!

ഒടുവില്‍ പാര്‍വ്വതി അയാളുടെ നേരെ നോക്കി.അയാളുടെ മുഖത്ത് എപ്പൊഴും പറ്റിപ്പിടിച്ചു നില്‍കുന്ന ചിരി അയാളുടെ ജോലിയുടെ ശീലം മാത്രമാണെന്നെവള്‍ക്കു തോന്നി.ഒരു നിമിഷത്തിനു ശേഷം അയാള്‍ പറഞ്ഞു.
"യുവര്‍ കമ്മ്യൂണിക്കേഷന്‍ ഇസ് ഓകെ..ബട്.."

ബട്........

"യൂ ഹാവ് അ സ്ട്രോങ് മദര്‍ ടങ് ഇന്‍ഫ്ലുവന്‍സ്..!!"

ഇന്റെര്‍വ്യൂ മുറിയുഇല്‍ നിന്നു പുറത്തു വരുമ്പോള്‍ പാര്‍വ്വതിയുടെ മനസ്സില്‍ പരാജയബോധത്തേക്കാള്‍ മറ്റെന്തൊക്കെയോ ആയിരുന്നു. തന്റെ ഓരോ വാക്കിലും മലയാളിത്തം കടന്നുകൂടുന്നത്രെ.മാതൃഭാഷയുടെ അവസാനവേരുമറുത്ത് ഇംഗ്ലീഷുകാരനോട് രാപ്പകല്‍ ഭേദമില്ലാതെ ഉച്ചാരണ ശുദ്ധിയോടെ അഭിവാദനം പറയുവാന്‍ കഴിയുന്നവര്‍ക്കു മാത്രമുള്ള ജോലി.

പുറത്തേക്ക് നടക്കുമ്പോള്‍ മറ്റൊരു പെണ്‍കുട്ടി ഇന്ററ്വ്യൂ റൂമിലേക്ക് ധൃതിയല്‍ കടന്നു പോകുന്നതു അവള്‍ കണ്ടു.അവളുടെ നീല ജീന്‍സിനു മുകളില്‍ അലസമായി ധരിച്ചിരുന്ന ടീ ഷര്‍ട്ടില്‍ എഴുതിയിരിക്കുന്ന അസുഖകരമായ ഫലിതം അവളെ ചിരിപ്പിച്ചില്ല.പണ്ടു കുടിച്ച മുലപ്പാലിന്റെ രുചി വീണ്ടും വീണ്ടും തികട്ടി വരുന്നതായി പാര്‍വ്വതിക്ക് തോന്നി.


.

Monday, December 8, 2008

ഉദ്ദിഷ്ടകാര്യത്തിനു ഉപകാരസ്മരണ...!!

"പല പല രമണികള്‍ വന്നു, വന്നവര്‍
പമെന്നോതി -നടുങ്ങീ ഞാന്‍,
പല പല കമനികള്‍ വന്നൂ,വന്നവര്‍
പദവികള്‍ വാഴ്ത്തി നടുങ്ങീ ഞാന്‍.
കിന്നരകന്യക പോലെ ചിരിച്ചെന്‍
മുന്നില്‍ വിളങ്ങിയ നീ മാത്രം
എന്നോടരുളി :"യെനിക്കവിടുത്തെ
പൊന്നോടക്കുഴല്‍ മതിയല്ലൊ.
നിന്നുടെ പുല്ലാങ്കുഴലിതെനിക്കൊരു
പൊന്നോടക്കുഴലാണല്ലൊ.."
(ചങ്ങമ്പുഴ---'മനസ്വിനി')

ഇന്‍ഫോസിസില്‍ പ്ലേസ്ഡ് ആയ ഉടന്‍ തന്നെ എന്റെ ആത്മ സുഹൃത്ത് ഹരിയില്‍ കോളേജിലെ ഒന്നാം നമ്പര്‍ ബ്യൂട്ടി ക്യൂനിന് കൂണുപോലെ മുളച്ച പ്രണയം, അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി വന്നതോടെ ബലൂണ്‍ പോലെ പൊട്ടിയതറിഞ്ഞ് അതിന്റെ മനോവിഷമത്തില്‍ നിന്നു മുഖം തിരിക്കാന്‍ പത്രമെടുത്തു മുന്നില്‍ വിടര്‍ത്തി വെച്ചതായിരുന്നൂ ഞാന്‍.അപ്പോഴാണ് പത്രത്തില്‍ ആകസ്മികമായി ആ പരസ്യം കണ്ടത്.

"ഹിന്ദു യുവതി,അതിസുന്ദരി,ഇരുപത് വയസ്സ്,ഉയര്‍ന്ന സാമ്പത്തികം,വിദേശത്ത് നഴ്സ്,കൊണ്ടു പോകും,ബാധ്യതകളില്ല.വരന്റെ സാമ്പത്തികം,ജോലി,ജാതി,മതം എന്നിവ പ്രശ്നമല്ല.അനുയോജ്യമായ ആലോചനകള്‍ ക്ഷണിക്കുന്നു."

അപ്പോഴാണ് ഒരു തൊഴില്‍ രഹിത അവിവാഹിതന്‍ തീര്‍ച്ചയായും ഒരു പത്രം കണ്ടാല്‍ ആദ്യം നോക്കേണ്ടത് മാട്രിമോണീയല്‍ പേജാണെന്ന അനിവാര്യമായ ബോധോദയം വൈകിയെങ്കിലും എന്നിലുദിച്ചത്.പല പല രമണികള്‍ ,രമണന്‍ ശൈലിയില്‍ എന്നെ നോക്കിക്കൊണ്ട് പാടുകയാണ്."നിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടു പോകും...."എന്ന്.ഈ ബുദ്ധി ഒരു വര്‍ഷം മുന്‍പ് തോന്നിയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം മുടങ്ങാതെ വരുത്തിക്കൊണ്ടിരുന്ന തൊഴില്‍ വാര്‍ത്ത ,തൊഴില്‍ വീഥി,പി എസ് സി ബുള്ളറ്റിന്‍ ,വേക്കന്‍സി അബ്രോഡ് എന്നിവയുടെ വരിസംഖ്യ ലാഭിക്കാമായിരുന്നു.ഏതയാലും വിസ്യ്ക്ക് വേണ്ടി കൂടുതല്‍ പണം ചെലവഴിക്കാതിരുനത് ഭാഗ്യമായെന്നെന്നെനിക്കു തോന്നി...

പരസ്യത്തില്‍ കണ്ട നംബറുമായി ബന്ധപ്പെട്ടപ്പോള്‍ "വരന്‍ ആണായിരിക്കണം" എന്നതില്‍ കവിഞ്ഞ യാതൊരു ഡിമാന്‍ഡുകളും ഇല്ലന്നു ബോധ്യമായി.കല്യാണത്തിന്റെ ചിലവും ബ്രോക്കര്‍ ഫീസും കൂടു വധു വഹിക്കുമെന്നു പറഞ്ഞപ്പോള്‍ മനസ്സില്‍ ഒരു കണ്‍ഫ്യൂഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ...

ഈ കച്ചവടം നടന്നേക്കും...!! പക്ഷെ ആരാണ് ചരക്ക്..?മാട്രിമോണിയല്‍ പേജില്‍ ഒന്നാം തരം വാനില ഐസ്ക്രീമിന്റെ പരസ്യം ഓര്‍മ്മിപ്പിക്കും വിധത്തില്‍ പ്രത്യക്ഷപ്പെട്ട നീയോ.അതോ കല്യാണവും നടത്തി വിദേശത്തേക്ക് ഒരു ഡക്കറേഷന്‍ കഥകളിരൂപം വാങ്ങുന്ന ലാഘവത്തോടെ നീ പണം കൊടുത്ത് നേടുന്ന ഞാനോ..?